'യാഥാർത്ഥ്യം അംഗീകരിച്ച് മുന്നോട്ടു പോവുക', കാർഗിൽ യുദ്ധസേനാ നായകനും, ഇന്ത്യയിലെ ആദ്യ ബ്ലേഡ് റണ്ണറുമായ മേജർ ദേവേന്ദർ പാൽ സിംഗിന്റെ വാക്കുകളാണിത്. ഇപ്പോഴിതാ വൈകല്യങ്ങളെ അതിജീവിച്ച് ഏഷ്യയിലെ ആദ്യ വികലാംഗ സോളോ സ്കൈ ഡൈവർ എന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. 1999ൽ ജമ്മു കശ്മീരിലെ അഖ്നൂർ മേഖലയിൽ പോസ്റ്റ് കമാൻഡറായിരുന്ന അദ്ദേഹത്തിന് അതിർത്തിയിലെ വെടിവെപ്പിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരിക്ക് ഏൽക്കുകയായിരുന്നു. മരിച്ചു എന്ന് വിധി എഴുതിയെങ്കിലും അദ്ദേഹം തിരിച്ചു വന്നു. എന്നാൽ വലത് കാലും, കേൾവിയും നഷ്ടമായി. എന്നാൽ അതിലൊന്നും വീണുപോകാൻ ആ ശക്തനായ യോദ്ധാവ് തയ്യാറായിരുന്നില്ല. 2009 ൽ ഡൽഹി മാരത്തണിൽ പ്രത്യേക ബ്ലേഡ് ഉപയോഗിച്ച് ഹാഫ് മാരത്തണിൽ പങ്കെടുത്ത അദ്ദേഹം, രാജ്യത്തെ മുൻനിര കായിക താരങ്ങളുടെ പട്ടികയിലേക്ക് ഉയർന്നു. 2011 ൽ സിംഗ് ദി ചലഞ്ചിങ് വൺസ് എന്ന പേരിൽ എൻ.ജി.ഒ ആരംഭിച്ച് വികലാംഗരായ വ്യക്തികളുടെ ഉന്നമനത്തിനായി പോരാടുകയാണ് അദ്ദേഹം. ആത്മഹത്യക്ക് ശ്രമിച്ചവരുൾപ്പെടെ ഒരു ലക്ഷത്തിലധികം പേർക്ക് പുതുവഴി കണ്ടെത്തി നൽകാൻ അദ്ദേഹത്തിന് സാധിച്ചു.
ഡ്യൂട്ടി സമയം കഴിഞ്ഞെന്ന വ്യാജേന ആദിവാസി മൂപ്പന്റെ ചികിത്സ നിഷേധിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് കളക്ടർ റിപ്പോർട്ട് തേടി. തൃശൂർ പുത്തൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗിരീഷിനെതിരെയാണ് ആരോപണം.
എറണാകുളം ലോ കോളേജ് സംഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികൾ തൃപ്തികരമെന്നും ലോ കോളേജിൽ ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും കോളേജിനെ ബഹുമാനിക്കുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. തന്റെ പുതിയ ചിത്രമായ തങ്കത്തിന്റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അപർണ.