ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുകാരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാൻ യൂണിറ്റ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി. മുൻകാലങ്ങളിലെ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുനഃപരിശോധിക്കണമെന്നും ഡി.ജി.പി പറഞ്ഞു.
ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂൾ തലം മുതൽ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. മാന്യമായി എങ്ങനെ പെരുമാറണമെന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകളും വിവിധ ബോർഡുകളും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
ജാതി വിവേചന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി സമർപ്പിച്ച കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടർക്കു വേണ്ടി മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വി കെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരാണ് സെർച്ച് കമ്മിറ്റി അംഗങ്ങൾ.