പറവൂരിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് കർശന നടപടിയുമായി പൊലീസ്. ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കുകയും ഇവരുടെ മൊഴിയെടുത്ത് തെളിവെടുപ്പ് ആരംഭിക്കുകയും ചെയ്തു. മജ്ലിസ് ഹോട്ടലിൽ നടന്നത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആലുവ എസ്.പി വിവേക് കുമാർ പറഞ്ഞു.
മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം പൂർത്തിയാക്കി ശബരിമല നട അടച്ചു. രാവിലെ ആറുമണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാത്തതിനാൽ ആചാരപരമായ ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. ഭക്തർക്ക് ദർശനം നടത്താനുള്ള അവസരം ഇന്നലെ അവസാനിച്ചു. നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതിയും നടന്നു.
താലൂക്ക് ഗവ. ആശുപത്രിയിലെ കാന്റീനിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയത് വിവാദത്തിന് കാരണമായി. ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും കാന്റീൻ അടപ്പിക്കുകയും ചെയ്തു. എംബാം ചെയ്ത മൃതദേഹം സൂക്ഷിച്ച പെട്ടിയാണ് താലൂക്ക് ആശുപത്രി ഒരാഴ്ചയായി കാന്റീനിൽ സൂക്ഷിച്ചിരുന്നത്.