പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റാണ് പാർട്ടിയിലെ അവസാന വാക്ക്. പാർട്ടിയിലെ ഐക്യമാണ് പ്രധാനം. അഭിപ്രായങ്ങൾ പല തരത്തിൽ ഉണ്ടാകും. അത് പാർട്ടി വേദിയിൽ പറയണം. യോജിച്ച മുന്നേറ്റമാണ് ഇപ്പോൾ വേണ്ടതെന്നും, ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഎം പങ്കെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇടത് സർക്കാർ വായ്പയെടുത്ത് പാഴാക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. അഴിമതിക്ക് അറുതിവരുത്താൻ സർക്കാർ തയ്യാറല്ല. പണം കടമെടുത്ത് ധൂർത്തടിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ വനിത കമ്മീഷൻ അധ്യക്ഷയ്ക്കെതിരേ അതിക്രമം. കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിന്റെ പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ഹരീഷ് ചന്ദ്ര അറസ്റ്റിലായി. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം.