ശ്രീലങ്കക്കെതിരായ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യ ചരിത്രമെഴുതി വിജയിച്ചപ്പോൾ, അതിന് സാക്ഷ്യം വഹിക്കാൻ മതിയായ കാണികൾ ഇല്ലാതെ പോയത് വലിയ നിരാശ തന്നെയായിരുന്നു. പട്ടിണി പാവങ്ങൾ കളി കാണാൻ വരേണ്ടതില്ല എന്ന, മന്ത്രിയുടെ പരാമർശത്തിനുമപ്പുറം കാര്യവട്ടത്ത് എന്താണ് സംഭവിച്ചത്. ടി20 മത്സരങ്ങൾ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തത് മുതൽ ഏകദിന മത്സരങ്ങളോടുള്ള പ്രിയം കുറഞ്ഞ് വരുകയാണെന്ന് ഓസ്ട്രേലിയൻ ടെസ്റ്റ് ഓപ്പണറായ ഉസ്മാൻ ഖവാജ കഴിഞ്ഞ വർഷം അഭിപ്രായപ്പെടുകയുണ്ടായി. ഏകദിന ക്രിക്കറ്റ് മത്സരങ്ങളുടെ അന്ത്യം അടുത്തു എന്ന് തന്നെയായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. 318 റൺസിന്റെ വലിയ വിജയം നേടി പരമ്പര ഇന്ത്യ സ്വന്തമാക്കിയത് കാണാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികൾ എത്താതെ പോയതിൽ ആശങ്ക അറിയിച്ച് പ്രിയ താരം യുവരാജ് സിംഗും രംഗത്തെത്തി. ടിക്കറ്റ് നികുതിയിലെ വർധനവാണ് കാണികളെ സ്റ്റേഡിയത്തിൽ നിന്നും അകറ്റിയതെന്നായിരുന്നു ആദ്യ വാദം. ശബരിമല സീസൺ, പ്ലസ്ടു പരീക്ഷ, ദൈർഖ്യമേറിയ മത്സരം എന്നിവയെല്ലാം ചൂണ്ടിക്കാണിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തി. അഭിപ്രായങ്ങൾ പലതാണെങ്കിലും, ഏറെക്കുറെ സത്യമായേക്കാവുന്ന കാര്യമുണ്ട്. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഒന്നിന് വേദി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്ന കെ.സി.എക്ക് നിരാശയായിരിക്കും ഫലം എന്ന സത്യം. മത്സരത്തിന്റെ ആവേശം, കുറഞ്ഞ സമയം എന്നിവയെല്ലാമാണ് കുട്ടി ക്രിക്കറ്റിനോട് ആളുകൾക്ക് ആരാധന കൂടുന്നതിന്റെ പ്രധാന കാരണം. ഈ കാരണങ്ങളാണോ ഏകദിന മത്സരങ്ങളോടുള്ള പ്രിയം കുറക്കുന്നത് എന്നതിൽ വിശദമായ പഠനം അനിവാര്യമാണ്. നാല് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ ക്രിക്കറ്റ് ആവേശം എത്തിയപ്പോൾ 40,000 സീറ്റുകളിൽ ആകെ വിറ്റ് പോയത് 6,000 ടിക്കറ്റിന് മുകളിൽ മാത്രം. റൺസ് നൽകാൻ പിശുക്ക് കാണിക്കുന്ന സ്റ്റേഡിയം എന്ന ശാപം മറികടന്ന് ഇന്ത്യ കൂറ്റൻ സ്കോർ ഉയർത്തിയതും, ലങ്കയെ ബൗളർമാർ വരിഞ്ഞു മുറുക്കിയതുമെല്ലാം നേരിട്ട് കാണാനാകാതെ പോയ നിരാശ വിധി എഴുതുന്നത് കേരളത്തിന് ഇനിയൊരു ക്രിക്കറ്റ് വേദി ലഭിക്കുമോ എന്ന ചോദ്യത്തിന് തന്നെയാണ്. സ്പോൺസേഴ്സ് ഗാലറി ഒഴികെ മറ്റൊരിടത്തും പകുതി പോലും കാണികൾ ഇല്ലാതെ പോയത് സ്പോർൺസർമാരെ നിരാശപ്പെടുത്തിയെന്ന് കെ.സി.എ അധികൃതർ പറയുന്നു.
കെ.പി.സി.സി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം പാർട്ടി അന്വേഷിക്കും. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പാർട്ടിയുടെ അന്വേഷണം. കഴിഞ്ഞ മാസമാണ് കെ.പി.സി.സി ട്രഷറർ വി പ്രതാപ ചന്ദ്രൻ മരിച്ചത്.
തന്റെ വളർത്തുനായയെ പേരെടുത്ത് പറയാതെ 'നായ' എന്ന് വിളിച്ചതിന് 62 കാരനെ തല്ലിക്കൊന്നു. തമിഴ്നാട് ദിണ്ഡഗൽ സ്വദേശി രായപ്പനാണ് മരിച്ചത്. സംഭവത്തിൽ അയൽവാസികളും ബന്ധുക്കളുമായ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയേൽ, വിൻസെന്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.