സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി ഗവർണർ. ഡി.പി.ആർ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചു. കാര്യക്ഷമവും വേഗത്തിലുള്ളതുമായ യാത്രയ്ക്ക് സിൽവർ ലൈൻ ആവശ്യമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വ്യാപകമാകുന്നതിനാൽ തമിഴ്നാട്ടിലെ 80 % സ്ത്രീകളും ബീഡി തെറുപ്പ് ഉപേക്ഷിച്ച് മറ്റ് ജോലികൾ തേടുന്നുവെന്ന് പഠനം. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് ഈ വിവരം. ബീഡിത്തൊഴിലാളികളെ ബദൽ ഉപജീവനമാർഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു സർവേ.
ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്ക് പുതുജീവൻ നൽകിക്കൊണ്ട് 'വാഗിർ' അന്തർവാഹിനി രാജ്യത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മസാഗാവ് കപ്പൽശാലയിൽ തദ്ദേശീയമായാണ് അന്തർവാഹിനി നിർമ്മിച്ചത്. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറിന്റെ സാന്നിധ്യത്തിൽ മുംബൈയിലെ നാവിക തുറമുഖത്ത് നടന്ന ചടങ്ങിലാണ് അന്തർവാഹിനി കമ്മീഷൻ ചെയ്തത്.