നാടിന്റെ ദാഹമകറ്റുന്ന അലി സാഹിബിന്റെ കിണറിന് സംരക്ഷണ ഭിത്തി നിർമ്മിച്ച് നാട്ടുകാർ. ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കൽ പരേതനായ അലി സാഹിബിന്റെ കിണറാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നവീകരിച്ചത്. വാർഡ് കൗൺസിലർ ഫാസില അബ്സാർ മുൻകൈ എടുത്ത്, നാട്ടുകാരുടെ സഹകരണത്തോടെ 80,000 രൂപ സമാഹരിച്ച് സംരക്ഷണ ഭിത്തിയും, മോട്ടോർപമ്പ് സ്ഥാപിക്കുന്നതിനുള്ള ഇടവും ഒരുക്കി. 500.മീ ചുറ്റളവിലുള്ള നൂറിലേറെ കുടുംബങ്ങൾക്ക് വെള്ളം നൽകുന്ന കിണറിൽ 90 മോട്ടോർ പമ്പുകളാണ് ഉള്ളത്. മഴക്കാലത്തും അൻപതോളം പമ്പുകൾ കിണറിൽ ഉണ്ടാവും. അലി സാഹിബിന്റെ കിണർ ഇല്ലായിരുന്നുവെങ്കിൽ നാട്ടുകാർക്ക് കുടിവെള്ളത്തിനായ് കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപാണ് അലി സാഹിബ് ഈ പ്രദേശത്ത് കിണർ കുഴിച്ചത്. സ്വത്ത് മക്കൾക്ക് നൽകി, കിണർ നാട്ടുകാർക്കായി മാറ്റിവക്കുകയായിരുന്നു. കുടിവെള്ളം കിട്ടാതായപ്പോൾ ആളുകൾ സ്വന്തം വീടുകളിലെ പമ്പുകൾ കിണറിൽ സ്ഥാപിച്ചു. രാപകൽ വ്യത്യാസമില്ലാതെ ആവശ്യത്തിനുള്ള വെള്ളം പ്രദേശവാസികൾ അലി സാഹിബിന്റെ കിണറ്റിൽ നിന്നും എടുക്കുന്നു.
അമ്മയുടെ മൃതദേഹം മക്കളെ കാണിച്ചില്ലെന്ന് പരാതി. ഇതേതുടർന്ന് തൃശൂരിലെ യുവതിയുടെ അന്ത്യകർമങ്ങൾ വൈകി. പാവറട്ടി സ്വദേശിനി ആശയുടെ ശവസംസ്കാരമാണ് വൈകുന്നത്. ആശയുടെ രണ്ട് ആൺമക്കളെ ഭർതൃവീട്ടുകാർ മൃതദേഹം കാണിക്കാൻ കൊണ്ടുവരില്ല എന്ന് പറഞ്ഞതാണ് കാരണം. ആശയുടെ മക്കൾക്ക് 10ഉം 4ഉം വയസാണ് പ്രായം.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 39 കാരനായ അംല 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സജീവമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി 124 ടെസ്റ്റുകളും 181 ഏകദിനങ്ങളും 44 ടി20 മത്സരങ്ങളും അംല കളിച്ചിട്ടുണ്ട്.